Sports
ലക്നോ: മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തിനെതിരേ റെയിൽവേസിന് 37 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
19 റൺസെടുത്ത നായകൻ സഞ്ജു സാംസണാണ് കേരള നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ സൽമാൻ നിസാർ (18), അഖിൽ സ്കറിയ (16), അങ്കിത് ശർമ (15), അഹമ്മദ് ഇമ്രാൻ (12) എന്നിവർക്കു മാത്രമേ രണ്ടക്കം കാണാനായുള്ളൂ.
റെയിൽവേസിനു വേണ്ടി അടൽ ബിഹാരി റായ് 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ശിവം ചൗധരി രണ്ടും ആകാശ് പാണ്ഡെ, ആർ.കെ. ചൗധരി, കരൺ ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, ലക്നോ അടൽ ബിഹാരി വാജ്പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റെയിൽവേസ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 149 റൺസെടുത്തത്. 32 റണ്‍സെടുത്ത നവനീത് വിര്‍ക് ആണ് റെയില്‍വേസിന്റെ ടോപ് സ്കോറര്‍. രവി സിംഗ് 25 റണ്‍സെടുത്തപ്പോള്‍ ശിവം ചൗധരി 24 റണ്‍സെടുത്തു.
കേരളത്തിനായി കെ.എം. ആസിഫ് നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷറഫുദ്ദീനും അഖില്‍ സ്കറിയയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Sports
ചെന്നൈ: അടുത്ത ഐപിഎൽ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഋതുരാജ് ഗെയ്ക്വാദ് നയിക്കും. സിഎസ്കെ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഐപിഎല്‍ താരലേലത്തിന് മുന്നോടിയായുള്ള റീട്ടന്‍ഷന്‍ ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെയാണ് സ്ഥിരീകരണം.
2024ൽ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട ഗെയ്ക്വാദ് കഴിഞ്ഞ സീസണിൽ പരിക്കിനെ തുടർന്ന് ക്യാപ്റ്റൻസി വീണ്ടും എം.എസ്.ധോണിക്കു കൈമാറിയിരുന്നു. രാജസ്ഥാന് റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയ മലയാളി താരം സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റനാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
2021 മുതല്‍ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനാണ് സഞ്ജു. 2022 സീസണിലാണ് ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനം ധോണി ഒഴിഞ്ഞത്. പിന്നാലെ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. എന്നാൽ ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് സീസണിന്റെ ഇടയ്ക്കു വച്ച് ക്യാപ്റ്റൻ സ്ഥാനം ധോണിക്കു തിരികെ നൽകേണ്ടി വന്നു.
തുടർന്ന് 2023ലും ടീമിനെ നയിച്ച ധോണി ചെന്നൈയ്ക്ക് അഞ്ചാം കിരീടവും നേടിക്കൊടുത്തു. തുടർന്നാണ് 2024ൽ യുവതാരം ഗെയ്ക്വാദ് ക്യാപ്റ്റനാകുന്നത്.
Sports
മുംബൈ: ഐപിഎൽ താരലേലത്തിന് മുമ്പ് സൂപ്പർ താരങ്ങളെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പർ കിംഗ്സും. താരങ്ങളുടെ കൈമാറ്റത്തിലൂടെ ഓള്‍റൗണ്ടര്‍ ഷാര്‍ദുല്‍ താക്കൂറിനെയും വെസ്റ്റ് ഇന്‍ഡീസ് താരം ഷെഫാനെ റുതര്ഫോര്ഡിനെയും മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു. യുവ പേസർ അർജുൻ തെൻഡുൽക്കറിനെ മുംബൈ ലക്നോവിന് നൽകി.
അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കാണ് കഴിഞ്ഞ വർഷം ഷാര്‍ദുല്‍ ലക്നോ ടീമിൽ എത്തിയത്. അർജുൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി മുംബൈ ടീമിനൊപ്പമുണ്ട്. 20 ലക്ഷം രൂപയാണ് ഇരുപത്തിയാറുകാരൻ പേസറുടെ വേതനം. റുതർഫോഡ് വെസ്റ്റിൻഡീസിനായി 44 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ഐപിഎല്ലിൽ 23 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. 2019ൽ ഡൽഹി ക്യാപിറ്റൽസ്, 2022ൽ ആർസിബി എന്നീ ടീമുകളിൽ കളിച്ചിരുന്നു. 2020ൽ മുബൈയ് ഇന്ത്യൻസിനൊപ്പമുണ്ടായിരുന്നുവെങ്കിലും ഒരു മത്സരത്തിലും കളിച്ചില്ല. 2024ൽ കെകെആറിലും 2025ൽ ഗുജറാത്ത് ടൈറ്റൻസിലുമാണ് റുതർഫോഡ് കളിച്ചത്. 2.6 കോടി രൂപ മുടക്കിയാണ് താരത്തെ മുംബൈയിൽ നിന്ന് വാങ്ങിയത്.
സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും സാം കറനേയും നൽകിയാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണ് അവസാനിച്ചതിന് പിന്നാലെ രാജസ്ഥാന് റോയല്‍സിനോട് തന്നെ റിലീസ് ചെയ്യണമെന്ന് സഞ്ജു സാംസണ് ആവശ്യപ്പെട്ടിരുന്നു. രാജസ്ഥാൻ റോയൽസിന്റെ അടുത്ത സീസണിലെ ക്യാപ്റ്റനായി തന്നെ നിയോഗിക്കണമെന്ന ആവശ്യം ജഡേജ മുന്നോട്ടു വച്ചതായി റിപ്പോർട്ടുകളുണ്ട്.
ഒരു സീസണില്‍ ജഡേജ ചെന്നൈയെ നയിച്ചിട്ടുണ്ട്. എന്നാല്‍ ടീം പരാജയമറിഞ്ഞ് തുടങ്ങിയതോടെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. പിന്നീട് ധോണി നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കെതിരേ കേരളത്തിന് ആറുവിക്കറ്റ് നഷ്ടം. മൂന്നാംദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ കേരളം ഒന്നാമിന്നിംഗ്സിൽ ആറിന് 152 റൺസെന്ന നിലയിലാണ്. 10 റൺസുമായി സൽമാൻ നിസാറും രണ്ടു റൺസുമായി അങ്കിത് ശർമയുമാണ് ക്രീസിൽ. മഹാരാഷ്ട്രയുടെ 239 റൺസിനെതിരേ ഇപ്പോഴും 88 റണ്‍സ് പിന്നിലാണ് കേരളം.
മൂന്നുവിക്കറ്റ് നഷ്ടത്തിൽ 35 റൺസെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് സ്കോർ 75 റൺസിൽ നില്‍ക്കെ സച്ചിൻ ബേബിയുടെ (ഏഴ്) വിക്കറ്റാണ് ആദ്യം നഷ്ടമായത്. തുടർന്ന് ക്രീസിൽ ഒന്നിച്ച സഞ്ജു സാംസണിന്റെയും (54) മുഹമ്മദ് അസ്ഹറുദ്ദീന്റെയും (36) ചെറുത്തുനില്പാണ് കേരളത്തെ നൂറുകടത്തിയത്.
63 പന്തിൽ അഞ്ചു ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 54 റൺസെടുത്ത സഞ്ജുവാണ് കേരള നിരയിലെ ടോപ് സ്കോറർ. സ്കോർ 132 റൺസിൽ നില്‍ക്കെ സഞ്ജുവിനെ പുറത്താക്കി വിക്കി ഒസ്ത്വാൾ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ഒമ്പതു റൺസിനിടെ അസ്ഹറുദ്ദീനെയും ഓസ്ത്വാൾ പുറത്താക്കിയതോടെ കേരളം ആറിന് 141 റൺസെന്ന നിലയിലേക്ക് വീണു.
മഹാരാഷ്ട്രയ്ക്കു വേണ്ടി രജനീഷ് ഗുർബാനി, വിക്കി ഒസ്ത്വാൾ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജലജ് സക്സേന, രാമകൃഷ്ണ ഘോഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീമിൽ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനാകും. മലയാളി താരം സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.
അതേസമയം, യശസ്വി ജയ്സ്വാളിനെയും ശ്രേയസ് അയ്യരെയും ടീമിൽനിന്ന് ഒഴിവാക്കി. സൂര്യകുമാർ യാദവും ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാന്‍ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, ശിവം ദുബെ, ഹർഷിത് റാണ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.
Sports
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ട്വന്റി-20 രണ്ടാം സീസണിൽ സഞ്ജു സാംസണ് കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പം. കെസിഎൽ പ്രഥമ സീസണിൽ ഇല്ലാതിരുന്ന സഞ്ജു സാംസണെ ഇത്തവണ കെസിഎലിലെ റിക്കാർഡ് തുകയായ 26.80 ലക്ഷത്തിനാണ് കൊച്ചി സ്വന്തമാക്കിയത്. ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്.
മൂന്ന് ലക്ഷം അടിസ്ഥാനവിലയായിരുന്ന സഞ്ജുവിനായി തിരുവനന്തപുരം റോയല്‍സ് 20 ലക്ഷം വിളിച്ചപ്പോൾ തൃശൂര്‍ ടൈറ്റന്‍സ് 25 ലക്ഷമാക്കി ഉയർത്തി. എന്നാൽ ഒടുവിൽ. 26.80 ലക്ഷം വിളിച്ച കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനെ സ്വന്തമാക്കി.
അതേസമയം, വിഷ്ണു വിനോദിനെ 12.8 ലക്ഷത്തിന് ഏരീസ് കൊല്ലം സെയ്ലേഴ്സും ഓൾറൗണ്ടർ ജലജ് സക്സേനയെ 12.40 ലക്ഷത്തിന് ആലപ്പി റിപ്പിള്‍സും പേസര്‍ ബേസില്‍ തമ്പിയെ 8.4 ലക്ഷത്തിന് തിരുവനന്തപുരം റോയല്‍സും സ്വന്തമാക്കി.
ഷോണ്‍ റോജര്‍ (4.40 ലക്ഷം), സിജോമോന്‍ ജോസഫ് (5.20 ലക്ഷം) എന്നിവരെ തൃശൂര്‍ ടൈറ്റന്‍സ് ടീമിലെത്തിച്ചപ്പോൾ വിനൂപ് മനോഹരനെ (മൂന്ന് ലക്ഷം) കൊച്ചിയും എം.എസ്. അഖിലിനെ (8.40 ലക്ഷം) കൊല്ലവും അഭിജിത് പ്രവീണിനെ (4.20 ലക്ഷം) തിരുവനന്തപുരവും സ്വന്തമാക്കി.
എ, ബി, സി കാറ്റഗറിയിലായി 155 കളിക്കാരാണ് ഇന്നത്തെ ലേലത്തിനായുള്ളത്. എ കാറ്റഗറിയിലെ താരങ്ങൾക്ക് മൂന്നുലക്ഷവും ബിയിലുള്ളവർക്ക് 1.5 ലക്ഷവും സി കാറ്റഗറിക്കാർക്ക് 75,000 രൂപയുമാണ് അടിസ്ഥാന വില. 50 ലക്ഷം രൂപയാണ് ഓരോ ടീമിനും പരമാവധി 2025 സീസണിൽ ചിലവഴിക്കാൻ സാധിക്കുക, നിലനിർത്തിയ കളിക്കാർ ഉൾപ്പെടെയാണിത്.